Thursday, March 4, 2010

രണ്ടു പെണ്ണും രണ്ടാണും

പണ്ട് പണ്ട് ..
എന്ന് വച്ചാല്‍ വളരെ പണ്ട്
പാലായുടെ പരിസരപ്രേദേശത്ത് നടന്ന ഒരു കഥ.

ആണോരുത്തന്‍ - വിജയന്‍: .പ്രത്യേകിച്ച് ഒരു പണിയും ഇല്ല. അല്‍പസ്വല്പം മോഷണം, പിടിച്ചുപറി,തല്ലു കൊടുക്കല്‍-കൊള്ളല്‍


പെണ്ണൊരുത്തി - ശാന്ത: വിജയന്‍റെ കെട്ട്യോള്. ‍കണ്ടാല്‍ പട്ടി കഞ്ഞി കുടിക്കില്ല. അത്രയ്ക്കുണ്ട് ഐശ്വര്യം !! എങ്കിലും ഒരു പരമ ശുദ്ധ, സാധു.

ആണ് വേറൊരുത്തന്‍ - വര്‍ക്കി: എന്ത് പണിയും ചെയ്യും. കുരുട്ടുബുദ്ധിയുടെ ആശാന്‍ ! പാര വെയ്പ്പാണ് പ്രധാനവിനോധം.


പെണ്ണ് വേറൊരുത്തി - മേരി: വര്‍ക്കിയുടെ നല്ലപാതി. അതിസുന്ദരി !! നാട്ടുകാരുടെ ലോക്കല്‍ ഡ്രീം ഗേള്‍ !! സ്വഭാവം അത്ര പരിശുദ്ധമല്ല. എന്തിനും പോന്നവള്‍.


മേരിയെ ഒരു നോക്ക് കാണാന്‍ മാത്രമായി വര്‍ക്കിയുടെ വീട്ടുപരിസരത്ത് നല്ല തിരക്കാണ്.

മീശമുളക്കാത്ത ചെക്കന്മാര്‍ മുതല്‍ കിളവന്മാര്‍ വരെ ചുറ്റിവളഞ്ഞു വര്‍ക്കിയുടെ ഇടവഴിയിലുടെ ആണ് യാത്ര..
അതേ ഇടവഴിയുടെ മറ്റേ അറ്റത്ത്ഉള്ള പുരയില്‍ ‍ആരും തിരിഞ്ഞുനോക്കാത്ത മേനിയുമായി ശാന്തയും.


നാട്ടിന്‍പുറത്തെ സമാധാനമായ ജീവിതങ്ങള്‍..
ആര്‍ക്കും പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും തന്നെ ഇല്ല ..
ആണോ..അതത്രക്ക്‌ ശരിയല്ല തന്നെ..!!
വിജയന് ഈയ്യിടെ ആയി ഒരു സമാധാനവുമില്ല.
ജീവിതം അത്രയ്ക്ക് പുഷ്ടിപ്പെടുന്നില്ല.
കൈയ്യില്‍ കാശിന്റെ നയാപൈസയില്ല..
കട്ടും പിടിച്ചു പറിച്ചും എത്രനാള് ?
അടുത്തുള്ള റബ്ബര്‍ എസ്റെറ്റില്‍ നിറയെ ലയങ്ങളും തൊഴിലാളികളും ഉണ്ട്
എന്തേലും കച്ചവടം തുടങ്ങിയാലോ ?
എന്ത് കച്ചവടം..?
കള്ളവാറ്റ് തന്നെ തുടങ്ങാം.

പിന്നെ താമസിച്ചില്ല..
വിജയന്‍ സ്വന്തം പുരയില്‍ വാറ്റും വില്പനയും തുടങ്ങി.
ശാന്ത ആണ് വില്പനക്കാരി !!
അങ്ങനെ പയ്യെപയ്യെ കച്ചവടം ഉഷാറായി .
ശാന്തയും ഹാപ്പി !!
താനും ഇത്തിരി ഫേമസായല്ലോ

വിജയന്‍റെ പുരയിലെ ആള്‍ തിരക്കൊക്കെ മറ്റൊരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
മറ്റാര് ?
വര്‍ക്കി തന്നെ.
ഇവനിങ്ങനെ കേറി ആളായാല്‍ പറ്റില്ലല്ലോ ..
അച്ചായന്റെ ബുദ്ധിയില്‍ പൂത്തിരി കത്തി !!

പിന്നെ താമസമുണ്ടായില്ല
വര്‍ക്കിയുടെ വീട്ടുമുന്‍പില്‍ ഒരു ബോര്‍ഡു ഉയര്‍ന്നു
"ചാരായം വില്‍ക്കപ്പെടും !!"

വില്പന മറ്റാര് ? സുന്തരിക്കോത മേരി ..ഹാ ഹാ
വിജയന്‍റെ കച്ചോടം എപ്പോ പൊളിഞ്ഞു മാട്ടേല്‍ കേറി എന്ന് ചോദിക്കേണ്ടല്ലോ
ജനപ്രളയം ആണ് മാഷേ വര്‍ക്കിയുടെ അവിടെ

"എങ്കിലും എന്റെ വര്‍ക്കിച്ചാ ..ആ വിജയനോട് ഈ പണി വേണ്ടായിരുന്നു.
നിന്റെ (മേരിയുടെം) കഴിവ് വച്ച് വേറെന്തെങ്കിലും കച്ചോടം തുടങ്ങിയാലും വന്‍വിജയം ആയേനെ" എന്ന് ചിലര്‍

ഇത് പറഞ്ഞവരെ തല്ലാന്‍ മേരിയുടെ മേനിഅഴകില്‍ മയങ്ങിയ നിരവധി മല്ലന്മാര്‍ മുന്‍പോട്ടു വന്നു.
മാത്രമോ ?
"എന്റെ പുരയില്‍ എനിക്ക് തോന്നിയ കച്ചോടം ഞാന്‍ നടത്തും. അഭിപ്രായം പറയാന്‍ നീയൊക്കെ ആരാ ?" എന്ന് വര്‍ക്കി

ഇത്രയും കഥ പറഞ്ഞു കഴിഞ്ഞു വേതാളം പതിവ് പോലെ വിക്രമാദിത്യനോട് ചോദിച്ചു
"വിജയന്‍റെ കച്ചോടവിജയത്തില്‍ നിന്നും 'പ്രചോദനം' ഉള്‍ക്കൊണ്ട്‌ വര്‍ക്കി അതേ കച്ചോടം തുടങ്ങിയത് ശരിയാണോ "

"നായിന്റെ മോനെ, നീ കുറെ നാളായി മറ്റൊടത്തെ ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങിട്ട്. പോയി തുലയെടാ " എന്ന് അലറിക്കൊണ്ട് രാജാവ് ഒറ്റ വെട്ടിനു വേതാളത്തിന്റെ കഥ കഴിച്ചു ( കോഴിക്കറിയും കൂട്ടി)